ഇന്ത്യ എന്നും ഒരു ഗോഡ് ഒബ്സെഡ് - മതം എന്ന ഭ്രാന്ത് തലയ്ക്കു പിടിച്ച ഒരു ജനത തന്നെയായിരുന്നോ ??

Avatar
Robin K Mathew | 14-11-2021 | 5 minutes Read

ഇന്ന് നെഹ്റുവിൻറെ ജന്മദിനം.
എന്തുകൊണ്ടാണ് ഹിന്ദുത്വ ഗവൺമെൻറ് നെഹ്റുവിനെ ഇത്രയധികം വെറുക്കുന്നത് എന്ന് പലർക്കും മനസ്സിലാവുന്നുണ്ടാവില്ല. എന്നാൽ രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്ക് ശേഷം എന്ന പുസ്തകം വായിക്കുമ്പോൾ, അതിൻറെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ,നമുക്ക് വ്യക്തമായി മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. നെഹ്റു ഇവരെ സംബന്ധിച്ചിടത്തോളം വെറുക്കപ്പെടേണ്ട വ്യക്തി തന്നെയാണ്.. അതിൻറെ കാരണങ്ങളിലേക്ക് കടക്കാം.

910-1636883183-various-religions-of-india

ഒന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അന്നത്തെ ഭരണ കോൺഗ്രസ് നേതാക്കന്മാരുടെ ഒന്നും പിന്തുണയില്ലാത്ത വ്യക്തിയായിരുന്നു നെഹ്റു. കോൺഗ്രസ് പ്രസിഡണ്ടും അതുപോലെതന്നെ പ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെടുവാനുള്ള വോട്ടെടുപ്പിൽ 15 PCC വോട്ടിൽ പന്ത്രണ്ടെണ്ണം പട്ടേലിനു അനുകൂലമായിരുന്നു. ബാക്കി മൂന്നു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .അതായത് പിസിസി വോട്ടെടുപ്പിൽ ഒരാൾപോലും അല്ലെങ്കിൽ ഒരു വോട്ട് പോലും നെഹ്റുവിനു അനുകൂലമല്ലായിരുന്നില്ല എന്നർത്ഥം. എന്നാൽ ഗാന്ധിജിയുടെ ഇടപെടൽ മൂലം മാത്രമാണ് പട്ടേൽ പ്രധാനമന്ത്രി ആകാതെ നെഹ്റു പ്രധാനമന്ത്രി ആയത്.

രണ്ടാമത്തെ കാരണം നെഹ്റുവിന്റെ ശാസ്ത്ര, യുക്തി ആശയങ്ങൾക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും മതേതര ആശയങ്ങൾക്കും അതുപോലെതന്നെ ഹിന്ദുത്വ വിരുദ്ധമായുള്ള മതപരമായ ആശയങ്ങൾക്കും പട്ടേൽ എന്നും ഒരു എതിരാളിയായിരുന്നു.പട്ടേൽ ആകട്ടെ ഇന്ത്യയിൽ മുഴുവനും സർക്കാരിലും നെഹ്‌റുവിനെ അപേക്ഷിച്ചു കൂടുതൽ ജനസമ്മതി ഉള്ളയാളുമായിരുന്നു.
മൂന്നാമത് നെഹ്റുവിയൻ ആശയങ്ങളെ അതേപടി സ്വയം പേറുന്ന ഒരു വ്യക്തി കൂടി ആ മന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഗാന്ധിജിയുടെ മരണത്തോടുകൂടി പട്ടേൽ നെഹ്റുവിനോടുള്ള ഉള്ള കലഹം ഒഴിവാക്കുകയും നെഹ്റുവിനു നല്ലൊരു കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്തു. ഓർക്കുക ഗാന്ധിജി കൊല്ലപെട്ടത്തിന്റെ തലേദിവസവും ഇവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാന്ധിയുടെ അപേക്ഷയായിരുന്നു പട്ടേലും നെഹ്‌റും ഒരുമിച്ചു പോകണം എന്നത്. അധികം താമസിക്കാതെ തന്നെ പട്ടേൽ മരിച്ചുപോകുന്നതൊട് കൂടി മന്ത്രിസഭയിൽ നെഹ്റു മന്ത്രിസഭയിൽ അജയൻ ആയി മാറി.

പിന്നീട് നെഹ്റു എടുത്ത പല തീരുമാനങ്ങളിലും ഹിന്ദുത്വ,പ്രാദേശിക ശക്തികളിൽ നിന്നു കാര്യമായി എതിർപ്പ് തന്നെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ഇന്ന് കാണുന്ന വർഗീയശക്തികൾ ഒന്നും പുതിയതല്ല .ഇതെല്ലാം അന്നുമുണ്ടായിരുന്നു. അവർ അന്നും സർക്കാരിനെയും നെഹ്റുവിനെയും കാര്യമായി എതിർക്കുകയും മത രാഷ്ട്രം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തവരാണ്.

സമ്മർദംമൂലം നെഹ്റുവിന് വിഭാഗീയ ശക്തികളുടെ പല ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ടി വന്നെങ്കിലും ചിലത് നെഹ്റു പിടിച്ച പിടിയാലേ തന്നെ അവസാന നിമിഷം വരെ പോരാടി ജയിച്ചു .ഭാഷയുടെ പേരിൽ ആന്ധ്രയും തമിഴ്നാടും ബോംബെയും മഹാരാഷ്ട്രയും ഉണ്ടാക്കി. അതിൽ നെഹ്റു അടിയറവു പറയേണ്ടി വന്നു .എന്നാൽ ഗോവധം,ഹിന്ദു കോഡ്, അതുപോലെ തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കുക ഇവയിൽനിന്നെല്ലാം എല്ലാം മാറി നിൽക്കുവാൻ നെഹ്റുവിനും നെഹ്റുവിനൊപ്പം പോകാൻ ആഗ്രഹിച്ച ഒരുപാട് പേർക്കും സാധിച്ചു എന്നതാണ് സത്യം.

ഇന്ന് നമ്മുടെ രാജ്യത്ത് കാണുന്ന വികസനത്തിന്റ, ശാസ്ത്രപുരോഗതിയുടെ, സാങ്കേതികവിദ്യയുടെ, ശാസ്ത്രബോധതിന്റെ മതേതര ത്തിൻറെ ഒക്കെ അടിത്തറ പാകിയ ഭരണാധികാരി നെഹ്റു ആയിരുന്നു.
നെഹ്റുവിനൊപ്പം അന്ന് കോണ്ഗ്രസിന്റെ തലപ്പത്തും പലരും മതവാദികൾ തന്നെയായിരുന്നു. അതിൽ രാജേന്ദ്രപ്രസാദ്, പുരുഷോത്തമൻ ടണ്ഠൻ തുടങ്ങി പലരും ഉണ്ടായിരുന്നു എന്നോർക്കുക.
രാഷ്ട്രീയമായ എതിർ ചേരിയിൽ ആയിട്ടും പ്രാഗല്ഭ്യം ഉള്ളവരെ മന്ത്രിസഭയിൽ വേണം എന്ന് നെഹ്റുവിന്റെ ആഗ്രഹം കൊണ്ടാണ് ഡോ ശ്യാമ പ്രസാദ് മുഖർജിയെയും ഡോ അംബേദ്കറെയും ഒക്കെ അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇന്ന് ഏതെങ്കിലും സർക്കാരിന് സാധിക്കുമോ ഇത്?

പറഞ്ഞുവരുന്നത് ഇതാണ് ഈ ഹിന്ദുത്വ ഭ്രാന്ത് അല്ലേങ്കിൽ മതഭ്രാന്ത് എന്ന് പറയുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയത് ആണ് എന്ന് നമ്മൾ കരുതുന്നുവെങ്കിൽ തെറ്റി. അല്ലെങ്കിൽ നരേന്ദ്ര മോഡിയോ വാജ്പേയ് വന്നതിനുശേഷം തുടങ്ങിയതാനെന്നും പുതുതായി എന്തോ ഇവിടെ ഉറവെടുത്തതാണ് എന്നും കരുതുന്നെങ്കിൽ തെറ്റാണ്.

ഇന്ത്യ എന്നും ഇങ്ങനെയായിരുന്നു .
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ പറയുന്നത് പോലെ ഇന്ത്യ ഒരു ഗോഡ് ഒബ്സെഡ്- മതം എന്ന ഭ്രാന്ത് തലയ്ക്കു പിടിച്ച പിടിച്ച ഒരു ജനത തന്നെയായിരുന്നു. എല്ലാ മതങ്ങളും അങ്ങനെ തന്നെയായിരുന്നു എന്നുള്ളതാണ് സത്യം.

ഭരണഘടനയുടെ ഡ്രാഫ്റ്റിങ് സമയത്ത് ഒരു നേതാവ് നെഹ്റുവിനെയും അംബേദ്കറും എതിർത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്." ജനാധിപത്യം എന്ന് പറയുന്നത് ലോകത്ത് ആദ്യമായി കണ്ടുപിടിച്ചത് ഇന്ത്യയിലാണ്. തഞ്ചാവൂരിലെ ഒരു കോവിലിൽ 1500 വർഷം മുമ്പ് ഇവിടെ ഇലക്ഷൻ നടന്നതായിട്ടു കുറിച്ചിട്ടുണ്ട്. വെറ്റിലയിൽ വോട്ട് രേഖപ്പെടുത്തി മൺകുടങ്ങൾ ബാലറ്റ് ബോക്സ് ആക്കി ഇവിടെ ഇലക്ഷൻ നടന്നിരുന്നു. മറ്റൊരു പ്രധാന മെമ്പർ പറഞ്ഞത് ഇങ്ങനെയാണ്. നമ്മൾ എന്തിനാണ് ബ്രിട്ടന്റെയും റഷ്യയുടെയും ജർമനിയുടെയും ഒക്കെ പാരമ്പര്യം അല്ലെങ്കിൽ നിയമങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്. നമുക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം ഉണ്ടല്ലോ.( മനുഷ്യൻ കാട്ടിൽ നിന്ന് ഇറങ്ങിയിട്ട് വെറും 10000 കൊല്ലമേ ആയുള്ളൂ എന്നുള്ളത് അദ്ദേഹത്തിന് അന്ന് അറിയില്ല.ഇന്നും ജനത്തിന് അറിയില്ല.)

ജവഹർലാൽ നെഹ്റുവിനെ സകല സർക്കാർ ഇടങ്ങളിലും നിന്ന് നമസ്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാചരണ ത്തിൻറെ ഭാഗമായി ചരിത്ര ഗവേഷണ കൗൺസിൽ ഇറക്കിയ പോസ്റ്ററിൽ നിന്ന് രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മകളെ വെട്ടിമാറ്റിയത് തന്നെ ഇതിന് പ്രധാന ഉദാഹരണം. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഡൊമിനിയന് സ്റ്റാറ്റസ് മതി എന്ന് ചിന്തിച്ചവർ കോൺഗ്രസിൽ തന്നെ ധാരാളം ഉണ്ടായിരുന്ന കാലത്താണ് നെഹ്റുവും കൂട്ടരും 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പൂർണ സ്വരാജ് പ്രമേയം പാസാക്കുന്നത്.

വിഭജനാനന്തരം ഇന്ത്യ ഒരു മതരാഷ്ട്രം ആകാനും സാധ്യതയുണ്ടായിരുന്നു .ഭരണത്തിൽ മതത്തിനും രാഷ്ട്രീയത്തിനും ഒരു റോളും ഉണ്ടാകരുത് എന്ന് നിർബന്ധബുദ്ധി ഉള്ള ആളായിരുന്നു നെഹ്റു. ബാബ്‌റി മസ്ജിദ്ദിൽ ഒരു സുപ്രഭാതത്തിൽ ഒരു വിഗ്രഹം പ്രത്യക്ഷപെട്ടപ്പോൾ അതെടുത്തു സരയൂ നദിയിൽ ഒഴുക്കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നെഹ്റു . സർക്കാർ ചിലവിൽ സോമനാഥാക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച വല്ലഭായി പട്ടേലിനോട് രാഷ്ട്രത്തിന് മതമില്ലെന്നും ഒരു മതത്തിന്റെയും ആരാധനാലയം സർക്കാർ പണിയായരുതെന്നും നെഹ്‌റു പറഞ്ഞു. സോമനാഥ ക്ഷേത്രം പണി പൂർത്തീകരിച്ചപ്പോൾ പ്രധാനമന്ത്രിയെയാണ് ഉദ്ഘാടനത്തിനായി അദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രി ക്ഷണിച്ചത്.എന്നാൽ പ്രധാനമന്ത്രി ഒരു മതത്തിൻറെയും പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ല, നമ്മൾ ഒരു മതേതര രാഷ്ട്രമാണ് അന്ന് അദ്ദേഹം ഓർമിപ്പിച്ചു .നെഹ്റു വിദേശസന്ദർശനത്തിനു പോയപ്പോൾ ആർഎസ്എസിനെ കോൺഗ്രസിൽ ലയിപ്പിക്കുവാനുള്ള ഒരു ശ്രമം പോലും നടന്നിട്ടുണ്ട്. കോൺഗ്രസിലെ തന്റെ വീറ്റോ അധികാരത്തിനു തുല്യമായ ശക്തി ഉപയോഗിച്ചാണ് നെഹ്റു അന്നത്രാ തടഞ്ഞത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സ്വാതന്ത്ര്യാനന്തരം നെഹ്‌റു പ്രഖ്യാപിച്ചത് മുസ്ലീം വർഗീയത പാകിസ്ഥാനിൽ ഒരു സംസ്ഥാനമായി മാറിയെന്നും അതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ഭീഷണി ഹിന്ദു വർഗീയതയാണെന്നും നെഹ്‌റു ഓർമിപ്പിച്ചു ..

ആർഎസ്എസിന്റെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും ശക്തി പ്രകടനങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു. ജീവിതത്തിലുടനീളം അദ്ദേഹം ഈ ഘടകങ്ങളെ ഒത്തു തീർപ്പിനു തയ്യാറായില്ല , ഹിന്ദു രാഷ്ട്രം എന്ന ആശയത്തോട് സഹിഷ്ണുത കാണിച്ചില്ല.

1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്ത ഒരു കത്തിൽ, ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ചും നെഹ്‌റു ദീർഘമായി എഴുതി.

രാഷ്ട്രപിതാവ് കൊല്ലപ്പെടുന്നതിന് ഏഴ് ആഴ്‌ച മുമ്പ് നെഹ്‌റു എഴുതി: "ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് ധാരാളം തെളിവുകൾ ഉണ്ട്, അത് തീർച്ചയായും കർശനമായ നാസി ലൈനിലാണ്.ഫാസിസമാണ് അത് മുന്നോട്ട് പോകുന്നത്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനു ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിൽ വരെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടത് നെഹ്‌റു എന്ന നേതാവിന്റെ നിലപാടുകൾ കൊണ്ടാണ്. ഇന്ത്യയുടെ നിലപാടുകൾ എന്നാൽ നെഹ്റുവിന്റെ നിലപാടുകൾ ആയിരുന്നു. ചേരി ചേരാ നയങ്ങളും പഞ്ച ശീല തത്വങ്ങളുമായി ഇന്ത്യ ഒരു താരമായി മാറിയത് ആ കാലത്താണ്.

തന്റെ ആദർശങ്ങൾ കളഞ്ഞു കുളിച്ചിട്ടായിരുന്നില്ല ഈ പ്രീതി അദ്ദേഹം നേടിയത്. ശീത യുദ്ധ കാലത്തും മുൻപും അദ്ദേഹം അന്താരാഷ്‌ട്ര വേദികളിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു എന്ന് മാത്രമല്ല എല്ലായിടത്തും സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടും ചെയ്തിരുന്നു.

കമലാ നെഹ്റുവിന്റെ ചിതാഭസ്മവുമായി റോം വഴി യൂറോപ്പിൽ നിന്ന് മടങ്ങിയ അദ്ദേഹത്തെ കാത്ത് സാക്ഷാൽ മുസോളിനിയുടെ കത്ത് എയർപ്പോർട്ടിൽ ഉണ്ടായിരുന്നു. ഒരു അനുശോചന സന്ദേശവും കാണാൻ താപര്യമുണ്ടെന്ന ആഗ്രഹവുമായിരുന്നു ഉള്ളടക്കം . രണ്ടും തള്ളിയ നെഹ്‌റു ഒരു ഫാസിസ്റ്റുമായി ബന്ധം ആവശ്യമില്ല എന്ന് തീരുമാനിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ അടിമ ചങ്ങലയിൽ കിടക്കുമ്പോഴാണ് അക്കാലത്തെ കരുത്തനായ ഒരു ഭരണാധികാരിയുടെ ക്ഷണം നിരസിച്ചത് എന്നോർക്കണം .

മറ്റൊരിക്കൽ നാസികൾ ഒരു കൂടിക്കാഴ്ചക്ക് ക്ഷണിച്ചപ്പോഴും നെഹ്‌റു ആ ക്ഷണം തള്ളി. ഫാസിസം മനുഷ്യവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചു നിന്നു.

ഇന്ത്യയിലെ സംഘ് നേതാവ് മൂഞ്ചെ ഫാസിസത്തിന്റെ അടവ് നയങ്ങൾ പഠിക്കാൻ മുസ്സോളിനിയെ അങ്ങോട്ട് പോയി കാണുകയും ഗോൾവാൾക്കർ ഹിറ്റ്ലറുടെ വംശ ശുദ്ധീകരണ മാതൃകയെ സംഘ് പരിവാർ മാതൃകയാക്കണമെന്നു എഴുതുകയും ചെയ്ത കാലത്താണ് ഈ സംഭവം എന്ന് കൂടി ഓർക്കണം. ഇന്ത്യ എന്താവണമെന്നും എവിടെ നിൽക്കണമെന്നും അറിയാൻ നെഹ്‌റുവിനെ നോക്കിയാൽ മതി..

നെഹ്റു തടഞ്ഞുനിർത്തിയ മത മാരി എന്ന ഒരു മഹാവിപത്തിനെ നെഹ്റുവിൻറെ പിൻഗാമികൾക്ക് അത്രമേൽ മുന്നോട്ടുകൊണ്ടു പോകാൻ സാധിച്ചില്ല .അദ്ദേഹത്തിൻറെ മകൾ ഇന്ദിരയും ലാൽ ബഹദൂർ ശാസ്ത്രിയും ഒരുപരിധിവരെ അത് തടഞ്ഞു നിർത്തി. എന്നാൽ രാജീവ് ഗാന്ധി മതത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. രാജീവ് ഗാന്ധി ചെയ്ത ഏറ്റവും വലിയ വലിയ ന്യൂനപക്ഷ പ്രീണനം ആയിരുന്നു ഷബാനു കേസ്. (മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിന് ശേഷം ജീവനാംശനം കിട്ടണമെന്ന് സുപ്രീംകോടതി വിധിയെ മറികടക്കാൻ വേണ്ടി ആദ്ദേഹം ഭരണഘടനാഭേദഗതി നടത്തി. അദ്ദേഹത്തിനെതിരായി ഭൂരിപക്ഷ വികാരം രൂപ്പെട്ടപ്പോൾ അദ്ദേഹം ബാബരി മസ്ജിദ് പൂജക്ക് തുറന്നുകൊടുത്തു..ബാക്കി ചരിത്രം)

നെഹ്റു എന്ന ഒറ്റ വ്യക്തി ഇല്ലായിരുന്നുവെങ്കിൽ,അദേഹത്തിന് പകരം പട്ടേലോ രാജേന്ദ്രപ്രസാദോ ,സുഭാഷ് ചന്ദ്രബോസോ പുരുഷോത്തമൻ ദാസ് ടണ്ടനോ പ്രധാനമന്ത്രി ആയിരിന്നെങ്കിൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഇത് ഒരു മത രാഷ്ട്രമാകുമായിരുന്നു എന്നു ഉറപ്പാണ്.

ഇന്ത്യ ഒരിക്കലും അർഹിക്കുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല നെഹ്റു.പത്തോളം മതങ്ങളും,നൂറ് കാണക്കിന് ജാതികളും ആയിരകണക്കിന് ഉപ ജാതികളും,പതിനായികണക്കിന് ആരാധനാലയങ്ങളും ,ലക്ഷകണക്കിന് ദൈവങ്ങളും,കോടികണക്കിന് അനാചാരങ്ങളും എല്ലാമായി അന്ധകാരത്തിലും, പട്ടിണിയിലും,വംശ വെറിയിലും,കൊടും ചൂഷണത്തിലും പൂഴുക്കളെ പോലെ പൂണ്ടു വിളയാട്ടം നടത്തിയിരുന്നു ഒരു ജനതയെ ശാസ്ത്രത്തിന്റെ വഴിയേ നടത്തി ഇന്നത്തെ നിലയിലേക്ക് കൈ പിടിച്ചുയർത്തിയ ആദ്ദേഹം വെറുക്കപ്പെടുക തന്നെ ചെയ്യണം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 12:33:23 pm | 28-03-2024 CET