മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച ഉന്നതാധികാരസമിതി തമിഴ്നാട്, കേരളം, കേന്ദ്രം എന്നീ കക്ഷികളുടെ അഭിപ്രായങ്ങൾ കേട്ടശേഷം ഡാമിൻ്റെ നിലവിലുള്ള സ്ഥിതി വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ സാങ്കേതികസ്ഥാപനങ്ങളെ ഏല്പിച്ചു.
Central Soil and Materials Research Station ( CSMRS), Central Water and Power Research Station ( CWPRS), Geological Survey of India ( GSI), Bhabha Atomic Research Centre ( BARC) , Central Water Commission ( CWC), എന്നീ സ്ഥാപനങൾക്കാണ് വിവിധ പരിശോധനകൾ നടത്താൻ ചുമതല ലഭിച്ചത്.
അതേസമയം ഡോക്റ്റർ ഡി കെ പോൾ, ഡോക്റ്റർ എം എൽ ശർമ്മ. എന്നീ വിദഗ്ധരുടെ റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള കേരളത്തിൻ്റെ അപേക്ഷ സമിതി സ്വീകരിച്ചില്ല. കാരണം 2009ൽ സുപ്രീംകോടതി തന്നെ അവ ഫയലിൽ സ്വീകരിച്ചിരുന്നില്ല.
സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രമമാണ് എന്ന്പറഞ്ഞ് തമിഴുനാട് കേരളത്തിൻ്റെ ശ്രമങ്ങളെ ശക്തിയായി എതിർക്കുകയും ചെയ്തു. വിദഗ്ധസമിതികളുടെ പഠനറിപ്പോർട്ടുകൾ പരിശോധിച്ച ജസ്റ്റീസ് ആനന്ദ് സമിതി മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന നിഗമനത്തിലാണ് എത്തിയത്. ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നതിൽ അപകടമില്ല എന്ന് സമിതി സുപ്രീംകോടതിയേ അറിയിച്ചു. അവസാനം 2014 മേയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് മുല്ലപ്പെരിയാർ കേസുകളിൽ അന്തിമവിധി പ്രസ്താവിച്ചു. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന റിപ്പോർട്ട് അംഗീകരിക്കുന്നു .
ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴുനാടിന് അനുമതി നൽകുന്നു. 2006ലെ കേരള ഡാം സുരക്ഷാ നിയമം സുപ്രീംകോടതിയുടെ 2006ലെ വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ്. കോടതിയുടെ അധികാരം കവർന്നെടുത്ത പ്രസ്തുത നിയമം ഭരണഘടനാവിരുദ്ധമാണ് എന്നതുകൊണ്ട് റദ്ദാക്കുന്നു . കേരളം സമർപ്പിച്ച റിവ്യൂ ഹർജിയും കോടതി തളളിക്കളഞ്ഞു.
മുല്ലപെരിയാർ ഡാമിൻ്റെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ജല കമ്മീഷൻ, കേരളം, തമിഴ്നാട് എന്നീ കക്ഷികളുടെ ഓരോ പ്രതിനിധികൾ ഉൾപ്പെട്ട ഒരു മൂന്നംഗ മേൽനോട്ടസമിതി രൂപീകരിക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
മുല്ലപ്പെരിയാർ ഡാം Hydrologically, Structurally and Seismically Safe ആണ് എന്നാണ് ജസ്റ്റിസ് ആനന്ദ് നേതൃത്വം നൽകിയ ഉന്നതാധികാര സമിതി റിപ്പോർട്ട് നൽകിയത്. എന്നിരുന്നാലും പുതിയ ഡാം എന്ന കേരളത്തിൻ്റെ അപേക്ഷ പരിഗണിച്ച് അതിനുള്ള പരിസ്ഥിതിപഠനം നടത്താൻ കോടതി അനുമതി നൽകി.
2018 നവംബർ 14 ന് കേന്ദ്രസര്ക്കാര് പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി നൽകി. പക്ഷേ കേരളവും തമിഴ്നാടും ഒന്നിച്ച് അപേക്ഷിച്ചാൽ മാത്രമേ environmental clearance നൽകുകയുള്ളൂ എന്ന ഒരു വ്യവസ്ഥ ഉൾപ്പെടുത്തിയത് കേരളത്തിന് വീണ്ടും കുരുക്കായി.
മേൽനോട്ടസമിതിയുടെ ഉത്തരവാദിത്തങ്ങൾ സുപ്രീംകോടതി നിർദേശിച്ചത് ഇങ്ങനെയാണ്.
സുപ്രീംകോടതി നിർദേശിച്ചത്പ്രകാരം മേൽനോട്ടസമിതി ഏല്ലാമാസവും യോഗം ചേർന്നുവരുന്നുണ്ട്.
എന്നാൽ 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ മുല്ലപ്പെരിയാർ , ഇടുക്കി ഡാമുകൾ നിറഞ്ഞ് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിവിടാൻ നിർബന്ധിതമായ അടിയന്തിരസാഹചര്യം സുപ്രീംകോടതിയേ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച ഉത്തരവാദിത്തം സ്വന്തം തലയിൽ ഏടുത്തുവെക്കേണ്ട കാര്യമില്ല എന്ന് കോടതി തീരുമാനിച്ചു. ഡാമിൻ്റെ സുരക്ഷ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ്റെ വ്യക്തിപരമായ ഉത്തരവാദിത്തം ആയിരിക്കും എന്ന് കോടതി പ്രഖ്യാപിച്ചു. റസ്സൽ ജോയി തുടങ്ങിയവർ സുപ്രീംകോടതിയിൽ നൽകിയ കേസിൽ സുപ്രീംകോടതി 2018 ജനുവരി 11ന് വിധി പറഞ്ഞു.
അതിൻപ്രകാരം National Disaster Management Authority യുടെ ഒരു സബ്കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി നേതൃത്വം നൽകുന്ന പ്രസ്തുത കമ്മിറ്റി സമയാസമയം യോഗം ചേർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നത് സംബന്ധിച്ചും ഡാം സുരക്ഷാ നടപടികകൾ സംബന്ധിച്ചും ഇരുസംസ്ഥാനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിവരുന്നു.
സാങ്കേതികപ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ വിദഗ്ധരുടെ അഭിപ്രായങൾക്കാണ് പരിഗണന നൽകുക എന്ന് കോടതി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ചുരുക്കത്തിൽ പുതിയ ഡാം എന്ന കേരളത്തിൻ്റെ ആവശ്യം പരിഗണിക്കപ്പെടണമെങ്കിൽ രണ്ടു മാർഗങ്ങളേ മുന്നിലുള്ളു. വിദഗ്ധ സമിതികൾ പുതിയ ഡാമിന് അനുകൂല മായി റിപ്പോർട്ട് നൽകുക. കേരളവും തമിഴ്നാടും പുതിയ ഡാം നിർമ്മിക്കണം എന്ന കാര്യത്തിൽ യോജിപ്പിലെത്തുക.
( തുടരും)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.