" ഡോക്ട്ടർ അരിഗോ " ഇന്നും ചുരുളഴിയാത്ത രഹസ്യം.

Avatar
Anoop Veloor | 25-02-2022 | 4 minutes Read

933-1645784320-r1xtjxlgc

ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായിരുന്നു ആ സ്ത്രീ.അടുത്ത പള്ളിയിലെ പുരോഹിതന്‍ അവരുടെ അടുത്തു നിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു.ആ സ്ത്രീയെ അവസാനമായി ഒരു നോക്ക് കാണാന്‍ അയല്‍ക്കാരായ അരിഗോയും ഭാര്യ ആര്‍ലെറ്റും അപ്പോഴങ്ങോട്ട് വന്നു.

അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത,വെറും പാവത്താനായ അരിഗോ ആ സ്ത്രീയുടെ അടുത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഒരു ഭ്രാന്തനെപ്പോലെ അരിഗോ അകത്തേക്കോടി ഒരു കറിക്കത്തിയുമായി തിരിച്ചു വന്നു.അടുത്ത നിമിഷം രോഗിയുടെ പുതപ്പെല്ലാം വലിച്ചു മാറ്റിയ അരിഗോ അവരുടെ ശരീരത്തില്‍ കത്തി കുത്തിയിറക്കി.

അതുകൊണ്ട് ബന്ധുക്കള്‍ അലറിക്കരഞ്ഞപ്പോള്‍ ചിലര്‍ ഡോക്ടറെ വിളിക്കാനോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ രോഗിയുടെ ശരീരത്തില്‍ നിന്ന് മുന്തിരിയോളം വലിപ്പമുള്ള ഒരു മുഴ കത്തി കൊണ്ട് പുറത്തെടുത്തു.

പിന്നെ കത്തി വലിച്ചെറിഞ്ഞു മുട്ടിലിരുന്നു കരയാന്‍ തുടങ്ങി.ആര്‌ലെറ്റ് ഭര്‍ത്താവിനെ താങ്ങിയെഴുന്നെല്‍പ്പിച്ച് വീട്ടിലേക്ക് നടന്നു. പിറ്റേന്ന് അരിഗോ മാത്രമായി നാട്ടിലെ സംസാരവിഷയം. രോഗിയെ കുത്തിയതല്ല, മറിച്ച് അവരെ മരണത്തില്‍ നിന്ന് രക്ഷിച്ചതായിരുന്നു അരിഗോയുടെ പ്രശസ്തിക്ക് കാരണം. ഓപ്പറേഷന്‍ ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു ട്യുമര്‍ അതിവിദഗ്ദ്ധമായാണ് നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ കുത്തി പുറത്തെടുത്തത്.

രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടറാണ് ഈ അത്ഭുതസത്യം ആദ്യം കണ്ടെത്തിയത്.

നാട്ടിന്‍ പുറത്തെ ഒരു സ്‌കൂളില്‍ നാല് വര്‍ഷം മാത്രം പഠിച്ചിട്ടുള്ള അരിഗോ ആധുനിക വൈദ്യശാസ്ത്രത്തിനു പോലും അസാധ്യമായ ഈ ശസ്ത്രക്രിയ എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്തു തീര്‍ത്തു ? ആ ചോദ്യത്തിനു മാത്രമല്ല,അതിനു ശേഷം ഒരു ദശാബ്ദക്കാലം അരിഗോ നടത്തിയ എണ്ണമറ്റ അത്ഭുതചികിത്സകള്‍ക്കും വ്യക്തമായ ഉത്തരമില്ല.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുമെത്തുന്ന മുന്നൂറോളം രോഗികളെ ആ ബ്രസീലിയന്‍ കര്‍ഷകന്‍ ഓരോ ദിവസവും ചികിത്സിച്ചു.അതില്‍ നൂറു കണക്കിന് കുഴപ്പം പിടിച്ച ശസ്ത്രക്രിയകളും ഉള്‍പ്പെടും. അതെല്ലാം അദ്ദേഹം ചെയ്തിരുന്നത് തന്റെ ചെറിയൊരു പേനാക്കത്തി മാത്രം ഉപയോഗിച്ചായിരുന്നു.

ബോധം കെടുത്താതെ, പ്രതിരോധമരുന്നുകള്‍ കുത്തിവെയ്ക്കാതെ, സ്വന്തം കത്തിയൊന്നു വൃത്തിയാക്കുക പോലും ചെയ്യാതെയായിരുന്നു ആ ശസ്ത്രക്രിയകളൊക്കെയും. എന്നിട്ടും രോഗികള്‍ക്ക് വേദനയോ രക്തസ്രാവമോ മുറിവില്‍ അണുബാധയോ അങ്ങനെ ഒന്നും ഒന്നും തന്നെ ഉണ്ടായില്ല. പാവപ്പെട്ടവര്‍ മുതല്‍ പ്രശസ്തരായ ഭരണകര്‍ത്താക്കളും നിയമജ്ഞരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാര്‍ വരെയും അരിഗോയുടെ രോഗികളായി.

ബ്രസീലിന്റെ അന്നത്തെ പ്രസിഡന്റ് ജുസേലിയോ കുബിട്‌സ് ചെക്ക് സ്വയം ഒരു ഡോക്ടരായിരുന്നിട്ടും മകളെ ചികിത്സിക്കാന്‍ അരിഗോയുടെ അടുത്തെത്തി.

അമേരിക്കയിലും അരിഗോയുടെ കീര്‍ത്തി വ്യാപിച്ചു. അതേ തുടര്‍ന്ന് അവിടത്തെ ഒരു വിദഗ്ധഡോക്ടര്‍ ആയിരുന്ന ഹെന്റിര പുഗരിച്ച് തന്റെ സുഹൃത്തും ലക്ഷപ്രഭുവുമായ ഹെന്റിത ബെല്കിനോപ്പം അരിഗോയെ ഒന്ന് പരീക്ഷിക്കാന്‍ ബ്രസീലിലേക്ക് പറന്നു.

അവരെ സന്തോഷ പൂര്‍വ്വം സ്വീകരിച്ച അരിഗോ അവരുടെ മുന്നില്‍ വച്ചുതന്നെ ചികിത്സ തുടങ്ങി. പെട്ടെന്ന് ജര്‍മ്മന്‍ പട്ടാള ഓഫീസറുടെ സ്‌റ്റൈലില്‍ സംസാരമാരംഭിച്ച അരിഗോആദ്യത്തെ രോഗിയെ ചുമരില്‍ ചാരി നിര്‍ത്തി നാലിഞ്ചു നീളമുള്ള തന്റെ പേനാക്കത്തി കണ്ണില്‍ ആഴത്തില്‍ കുത്തിയിറക്കി. ഒരു മിനുട്ടിനുള്ളില്‍ കണ്ണ് തുരന്നുള്ള സങ്കീര്‍ണ്ണമായ ആ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അദ്ദേഹം അടുത്ത രോഗിയെ അകത്തേക്ക് വിളിച്ചു.

അങ്ങനെ രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു മണിവരെയുള്ള സമയം കൊണ്ട് ഇരുന്നൂറു രോഗികളെയാണ് അരിഗോ ചികിത്സിച്ചത്. ചിലര്‍ക്കൊക്കെ മരുന്നുകള്‍ കുറിച്ച് കൊടുക്കുകയും ചെയ്തു. അടുത്ത കടകളില്‍ ലഭിക്കുന്ന ഏറ്റവും പുതിയ മരുന്നുകളുടെ പേരായിരുന്നു കുറിപ്പില്‍ . പതിനൊന്നു മണിക്ക് ചികിത്സ തീര്‍ത്ത അരിഗോ തന്റെ ജോലിക്ക് പുറപ്പെട്ടു. സ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസിലെ ഒരു എന്ക്വയറി ക്ലാര്‍ക്കായിരുന്നു അരിഗോ അപ്പോള്‍.

അവിടുത്തെ നിസ്സാരശമ്പളം കൊണ്ടാണ് അരിഗോയും എട്ടുമക്കള്‍ അടങ്ങുന്ന കുടുംബവും കഷ്ട്ടിച്ചു ജീവിച്ചിരുന്നത്. ജോലി കഴിഞ്ഞു ആറ് മണിക്ക് തിരിച്ച് ക്ലിനിക്കില്‍ എത്തുന്ന അരിഗോ അര്‍ദ്ധരാത്രി വരെ വീണ്ടും ചികിത്സ തുടരും. ഒരു രോഗിയെ പോലും മടക്കിയയക്കാത്ത അരിഗോ ചികിത്സയ്ക്കു വേണ്ടി അവരില്‍ നിന്ന് ഒരിക്കലും പ്രതിഫലം വാങ്ങിയിരുന്നില്ല.

തന്റെ വിദഗ്ധചികിത്സയെക്കുറിച്ച് അരിഗോയിക്ക് ഒന്നേ പറയാനുള്ളൂ. അതൊക്കെ തന്നെകൊണ്ട് ചെയ്യിക്കുന്നത് ഡോ.ഡോള്‌ഫോ ഫ്രീറ്റ്‌സ് എന്ന തടിച്ച കഷണ്ടിക്കാരനാണ്. ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നു പറഞ്ഞു സ്വപ്നത്തില്‍ അരിഗോയുടെ അടുത്തെത്തിയ ആ ഡോക്ടര്‍ ഭൂമിയിലെ ജോലി പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും അറിയിച്ചു. അരിഗോയിലൂടെ അത് മുഴുവനാക്കാന്‍ ആഗ്രഹിച്ച ഫ്രിറ്റ്‌സ് ചെയ്യേണ്ടതെല്ലാം കൃത്യമായി പറഞ്ഞു കൊടുക്കുമത്രേ…!


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

‘അരിഗോയുടെ ചികിത്സ ശരിക്കും ബോധ്യപ്പെടാനായി എന്റെ വലതുകൈയ്യിലെ ഒരു ട്യുമര്‍ അദ്ദേഹത്തെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ചു. വേദനിക്കാത്ത മുറിവുണ്ടാക്കി അഞ്ചുനിമിഷം കൊണ്ട് അരിഗോ ആ കൃത്യം നിര്‍വ്വഹിച്ചു. അപ്പോള്‍ രക്തപ്രവാഹമോ പിന്നീട് പഴുപ്പോ ഒന്നുമുണ്ടായില്ല. ഈ വാര്‍ത്ത ഞാന്‍ ബ്രസീലിയന്‍ പത്രങ്ങള്‍ക്കും ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ടെലിവിഷനും നല്‍കി.

അരിഗോയുടെ ചികിത്സ സുരക്ഷിതമാണെന്ന് മാത്രമല്ല,കൂടുതല്‍ പ്രയോജനകരവുമാണ്’. അമേരിക്കയില്‍ നിന്ന് അരിഗോയെ പരീക്ഷിക്കാനെത്തിയ ഡോ.പുഗാരിചിന്റെ വാക്കുകളാണിത്.

രോഗികള്‍ക്ക് അരിഗോ ഒരു വരദാനമായിരുന്നെങ്കില്‍ ആ പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹമൊരു ശാപമായിരുന്നു. ചികിത്സയ്ക്ക് രോഗികളെത്താതെ വലഞ്ഞ അവര്‍ ഒടുവില്‍ കോടതിയിലെത്തി. ബ്രസീലിയന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ അരിഗോയെ കുറ്റക്കാരനായി ചിത്രീകരിച്ചു. മന്ത്രവാദിയും ആഭിചാരകനുമാക്കി.

അരിഗോ അപ്പോഴും ഫ്രിറ്റ്‌സിന്റെ കഥ മാത്രം പറഞ്ഞു. നിയമങ്ങളുടെ പരിധിയില്‍ വരാത്ത അരിഗോയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ജഡ്ജി 15മാസത്തെ തടവും വന്‍ പിഴയും ശിക്ഷയായി വിധിച്ചു.വമ്പിച്ച ജനരോഷം അതിനെതിരെ ഉയര്‍ന്നെങ്കിലും കോടതി ഉത്തരവ് ആര്‍ക്കും ലംഘിക്കാന്‍ ആവില്ലല്ലോ. എന്നാല്‍ കോടതിയുടെ അധികാരത്തിനും മുകളില്‍ ഒരു ശബ്ദമുയര്‍ന്നു. അരിഗോയിക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള പ്രസിഡനടിന്റെ കല്‍പ്പന..!!

അരിഗോയെ വിട്ടയയക്കാനുള്ള പ്രസിഡണ്ടിന്റെ ഉത്തരവിനു പിന്നില്‍ സ്വന്തം മകളുടെ രോഗവിമുക്തിയായിരുന്നു! രണ്ടു വര്‍ഷം മുന്‍പ് അരിഗോ പ്രസിടന്റിന്റെ മകളുടെ വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്തിരുന്നു. അതോടെ അരിഗോയുടെ പ്രശസ്തി വീണ്ടും കുതിച്ചുയര്‍ന്നു. സ്‌പെഷ്യല്‍ ബസ്സുകളും ട്രെയിനുകളും വിമാനങ്ങളും വരെ ദേശവിദേശങ്ങളിലെ രോഗികളെയും കൊണ്ട് ബ്രസീലിലേക്ക് പാഞ്ഞെത്തി.

അരിഗോയുടെ ചികിത്സയ്ക്കുള്ള പ്രത്യേകത എന്തെന്നോ? രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ രോഗി പറയേണ്ടതില്ല.രോഗികളെ കാണുമ്പോള്‍ തന്നെ രോഗം അദ്ദേഹത്തിന് പിടിക്കിട്ടും! അതെല്ലാം കണ്ടു ചിലര്‍ അദ്ദേഹത്തെ ദിവ്യപുരുഷനായി വിശേഷിപ്പിച്ചു. ‘ഞാന്‍ ചെയ്യുന്നതോന്നും എനിക്കോര്‍മ്മയില്ല.

ഞാന്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് അത്ഭുതമാണ്. എനിക്കത് ഓര്‍ത്തു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷിക്കാമായിരുന്നു ‘ ആരാധകരോട് അരിഗോയുടെ ചിരിച്ചുകൊണ്ടുള്ള വാക്കുകള്‍.

അരിഗോ ഇന്നും എന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്നു...```

Arigo: Brazil's Surgeon of the Rusty Knife

കടപ്പാട്: ഓൺലൈൻ / ???????????????? ???????????????????????????? ???????? ???????????????????? ????????????????????

Reference : » WikiPedia

» ARIGO: Surgeon of the Rusty Knife - Scribd

Fuller, J.G. Arigo: Surgeon of the Rusty Knife. Crowell, 1974.
North, A. The Supernatural. Blandford. 1998. pp124-6.
Playfair, G. The Infinite Boundary. Souvenir Press.1976. pp42-43.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 01:01:06 pm | 01-10-2023 CEST