കെന്റുക്കിയിലെ അമേരിക്കൻ ആർമി പോസ്റ്റിന്റെ സമീപത്തായി അമേരിക്കൻ സർക്കാർ ഖജനാവിന്റെ സ്വർണ്ണശേഖരം സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ഫോർട്ട് നോക്സ്.
അമേരിക്കയുടെ സ്വർണ്ണശേഖരത്തിന്റെ പകുതിയിലേറെ, ഏതാണ്ട് 4580 ടൺ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. സമുദ്രതീരനഗരങ്ങളിൽ നിന്നും അകലെയായി ശത്രുക്കളുടെ ആക്രമണമെങ്ങാൻ ഉണ്ടായാൽ അതിൽ നിന്നും സുരക്ഷിതമായിരിക്കാൻ വൻകരയുടെ ഏറെ ഉള്ളിലേക്കായി 1936 -ൽ സൈന്യം കൈമാറിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഫോർട്ട് നോക്സ്. 1937-1941 കാലത്ത് അമേരിക്കൻ പോസ്റ്റൽ സർവീസ് മാർഗം ഇങ്ങോട്ടേക്കെത്തിച്ചത് 12960 ടൺ സ്വർണ്ണമാണ്. കൂടാതെ രണ്ടാം ലോകമഹായുദ്ധകാലത്ത് അവരുടെ ഭരണഘടനയടക്കം നിരവധി വിലപിടിച്ച രേഖകൾ ഇവിടെ സൂക്ഷിച്ചിരുന്നു.
ഒരാൾക്കും സുരക്ഷയുടെ കണ്ണുവെട്ടിച്ച് ഇതിനുള്ളിൽ കയറാനാവില്ല. ചുറ്റുമുള്ള കന്മതിലിനുമീതെ മുള്ളുകമ്പിവലിച്ചിരിക്കുന്നു, മൈനുകൾ നിരത്തിയിരിക്കുന്നു. ഏതുനേരവും ക്യാമറക്കണ്ണിന്റെ നോട്ടത്തിലാണ് ചുറ്റുപാടും. ഖജനാവിന്റെ അകം നിരവധി സുരക്ഷാരീതികളിൽ സംരക്ഷിതമാണ്. തുരക്കാനാവാത്ത തീപിടിക്കാത്ത ഉരുക്കുവാതിലിന് അരമീറ്ററീലേറെ കനവും 18 ടൺ ഭാരവുമുണ്ട്. വ്യത്യസ്തമായ നമ്പറുകൾ സമയബദ്ധിതമായി അടിച്ചാൽ മാത്രം തുറക്കുന്ന നമ്പർ ലോക്കുകൾ ഉപയോഗിച്ചാണ് ജീവനക്കാർ ഇത് തുറക്കുന്നത്. മറ്റാർക്കും ഇതിൽ പ്രവേശനവുമില്ല. ചുറ്റുമുള്ള മലനിരകൾ, ഹൈവേയിൽ നിന്നും തീവണ്ടിപ്പാതകളിൽ നിന്നുമുള്ള അകലം, തൊട്ടടുത്തുള്ള സൈന്യത്തിന്റെ സാമീപ്യം ഒക്കെ ഇവിടുത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നു. ഫോർട്ട് നോക്സ് പോലെ സുരക്ഷിതം എന്നൊരു ചൊല്ലുപോലുമുണ്ട്.
സൈന്യസുരക്ഷയോടെ തീവണ്ടിയിൽ ആഴ്ചയിൽ രണ്ടുവീതമെന്ന കണക്കിന് 1937 -ൽ ന്യൂയോർക്കിൽ നിന്നും ഫിലാഡെൽഫിയയിൽ നിന്നും സ്വർണ്ണം ഇവിടെയെത്തിച്ചു. അഞ്ചുമാസം കൊണ്ട് 215 ബോഗികളിൽ 39 തിവണ്ടികൾ ഇതിനായി ഉപയോഗിച്ചു. അന്ന് അവിടെ 12956 ടൺ സ്വർണ്ണമാണ് ഉണ്ടായിരുന്നത്.
ശീതയുദ്ധകാലത്ത് രാജ്യത്തിന് എങ്ങാൻ അത്യാവശ്യത്തിനു കിട്ടാതെ വന്നെങ്കിലോ എന്ന ചിന്തയിൽ ഒരു വർഷത്തേക്കുവേണ്ട 30966 കിലോഗ്രാം മോർഫീനും ഒപ്പിയവും ഇവിടെ സൂക്ഷിച്ചിരുന്നു. മൂന്നേ മൂന്നുതവണയേ പുറത്തുനിന്നുള്ള ആൾക്കാർ ഇവിടെ പ്രവേശിച്ചിട്ടുള്ളൂ. ഒരിക്കൽ പ്രസിഡണ്ട് റൂസ്‌വെൽറ്റ്, മറ്റൊരിക്കൽ ഇവിടെയുള്ള സ്വർണ്ണശേഖരം കടത്തിയെന്ന് പത്രങ്ങൾ ഘോഷിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങളും പത്രക്കാരും, മറ്റൊരിക്കൽ കോൺഗ്രസ് അംഗങ്ങൾ മാത്രമായും.
നമ്മുടെ നാട്ടിൽ പല ക്ഷേത്രങ്ങളിലും നിലവറയ്ക്കുള്ളിലും പുറത്തുപൂശിയനിലയിലും കണക്കില്ലാത്ത സ്വർണ്ണമുണ്ട്. അവയൊക്കെ എത്രത്തോളം സുരക്ഷിതമാണ്?
അവ കടൽത്തീരത്താണോ, പെട്ടെന്നു പുറത്തുനിന്നുള്ളവർക്ക് എത്താവുന്നയിടത്താണോ, വന്നു എടുത്തുകൊണ്ടുപോയാൽ അറിയാൻ പോലും കഴിയുന്നിടത്താണോ?
ഒരു ഹെലികോപ്റ്ററിൽ യന്ത്രത്തോക്കുമായി വന്നാൽ കൊള്ളയടിക്കാവുന്ന രീതിയിലാണോ?
കുറെ പോലീസുകാർ തോക്കുമായി ചുറ്റും നിന്നാൽ അവ സുരക്ഷിതമാണോ?
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 1
Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 2
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian