മനുഷ്യൻ വിവേചനശക്തിയും വിശേഷബുദ്ധിയുമുള്ള മൃഗമാണ് എന്ന അടിസ്ഥാനവിശ്വാസത്തിന്റെ മേലാണ് സോഷ്യൽ കോണ്ട്രാക്റ്റ് തിയറിയും ഭരണഘടനയിൽ ഊന്നിയ രാഷ്ട്രനിർമ്മാണവും ജനാധിപത്യവും ഒക്കെ നിലകൊള്ളുന്നത്. വിവേചനശക്തി മനുഷ്യനില്ലായെങ്കിൽ ആധുനികമായ ഒരു വ്യവസ്ഥിതിയ്ക്കും ഒരാധാരവുമില്ല.
ഭരണപക്ഷത്തിന്റെ വീഴ്ചകൾ കൃത്യമായി പാർലമെന്റിലും ജനങ്ങൾക്കിടിലും ശ്രദ്ധയെത്തിക്കുക, അത് വഴി ഒരു ഓഡിറ്റിങ് സിസ്റ്റമായി പ്രവർത്തിക്കുന്നതിനോടൊപ്പം ഗ്യാപ്പുകൾ കണ്ടെത്താൻ സഹായിക്കുക. ഒരു അഥോറിറ്റേറിയൻ സിസ്റ്റമായി ഭരണകക്ഷി മാറുന്നത് തടയുക. ഇതൊക്കെ ആണ് ഒരു ജനാധിപത്യവ്യവസ്ഥയിൽ പ്രതിപക്ഷത്തിന്റെ ധർമം. വർഷത്തിൽ ഏതാണ്ട് 365 ദിവസവും എന്തെങ്കിലും ഒക്കെ സാരമായ വീഴ്ചകൾ എക്സിക്യൂട്ടീവിന്റെ ഭാഗത്ത് നിന്നുണ്ടാവും എന്നത് കൊണ്ട് പ്രതിപക്ഷത്തിന് ഒരിക്കലും ലോകത്ത് ഒരിടത്തും വിശ്രമമുണ്ടാവാറില്ല.
എന്നാൽ ഭരണപക്ഷം വളരെ എഫിഷ്യന്റ് ആയി പ്രവർത്തിക്കുന്ന സമയത്ത് പ്രതിപക്ഷം എന്ത് ചെയ്യണം എന്നതിന് കൃത്യമായ ഒരു ധാരണ കിട്ടാൻ പ്രയാസമാണ്. വിമർശനമാണ് പ്രതിപക്ഷത്തിന്റെ കർത്തവ്യം എന്നതുകൊണ്ടൂം അതിന് ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്നത് കൊണ്ടും ആഴത്തിലുള്ള ചിന്തകൾ അതിനെപ്പറ്റി ഉണ്ടായിട്ടില്ല. സർക്കാറിനെ വിമർശിക്കുക എന്നതല്ലാതെ അംഗീകരിക്കാനോ പുകഴ്ത്താനോ പ്രതിപക്ഷത്തിന് സാധിക്കില്ല. പക്ഷെ അത്തരമൊരു സാഹചര്യം സാധാരണ അവസ്ഥയിൽ ലോകത്തുണ്ടാവാറില്ല.
എന്നാൽ മഹാവ്യാധി പടർന്ന് പിടിക്കുന്നത് ഒരു സാധാരണ അവസ്ഥയല്ല. അങ്ങിനെ ഉണ്ടായ ഒരവസ്ഥയിൽ ലോകത്തെ മറ്റേത് സ്ഥലത്തേക്കാളും മെച്ചമായി കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷം സിറ്റുവേഷൻ കൈകാര്യം ചെയ്തു എന്നിടത്താണ് കേരളത്തിലെ പ്രതിപക്ഷം പെട്ട് പോയത്. അത്യസാധാരണമായ അവസ്ഥ ആയത് കൊണ്ട് മറ്റ് വിഷയങ്ങൾ എല്ലാം ഇപ്പോൾ പിന്നാമ്പുറത്ത് ആണ് താനും. കോവിഡ് സിറ്റുവേഷനെ ആവട്ടെ കഴിയുന്നത്രയും ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും എൽഡിഎഫ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സർക്കാറിനൊപ്പം ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടനകളുമൊക്കെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇത്തരം സന്ദർഭങ്ങളിലാണ് ജനാധിപത്യവ്യവസ്ഥയിൽ മനുഷ്യന്റെ വിവേചനശക്തി പ്രവർത്തിക്കേണ്ടത്. പ്രതിപക്ഷമെന്ന നിലയിൽ സാധാരണ ദിവസങ്ങളില്പോലും നല്ല പ്രതിപക്ഷമാവാൻ വേണ്ട ഭാവനാശക്തിയോ നേതൃപാടവമോ ബൗദ്ധികസമ്പത്തോ ഒന്നും യു.ഡി.എഫിനുണ്ടായതായി കഴിഞ്ഞ് പോയ നാല് വർഷത്തിൽ കണ്ടിട്ടില്ല. എന്നാൽ അസാധാരണമായ സാഹചരങ്ങൾ അസാധാരണമായ പ്രവൃത്തികൾ ആവശ്യപ്പെടുന്നുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങളിലെ ഗ്യാപ്പുകളിൽ ശ്രദ്ധിച്ച് വിമർശിക്കുക എന്നതിൽ പരിപൂർണ ശ്രദ്ധ പ്രതിപക്ഷത്തിനുണ്ടാവണം. അങ്ങനെ ആണെങ്കിൽ അത് സമൂഹത്തിനും ഗുണകരമാണ്.
എന്നാൽ സർക്കാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഗുണപരമായ പ്രവൃത്തികളെ തുരങ്കം വെയ്ക്കുക അല്ല പ്രതിപക്ഷം ചെയ്യേണ്ടത്. അത്തരത്തിലുള്ള ഓരോ പാരവെയ്പുകളും കൂടുതൽ പേരെ മഹാവ്യാധിയ്ക്ക് വിട്ടുകൊടൂക്കാൻ ആണ് സഹായിക്കുക. സർക്കാരിനോടുള്ളത് രാഷ്ട്രീയവിരോധം ആണെന്നെങ്കിലും മനസിലാക്കാം, പക്ഷെ പക്ഷെ ആരോഗ്യപ്രവർത്തകരും പൊതുവായി ജനങ്ങളും എന്ത് തെറ്റ് ചെയ്തു. എന്ത് മാത്രം പരാധീനതകൾക്കിടയിൽ എത്രമാത്രം പ്രയാസപ്പെട്ടാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകർ തങ്ങളുടെ ഡ്യൂട്ടി ചെയ്ത് കൊണ്ടിരിക്കുന്നത് എന്നെങ്കിലും ഓർക്കേണ്ടതാണ്. അടിസ്ഥാനപരമായ ചില സാമൂഹ്യധർമം നമ്മളെല്ലാവരും ചെയ്യാൻ തയ്യാറാവുന്നില്ലെങ്കിൽ ജനാധിപത്യത്തിനോ പുരോഗമനപരമായ ഒരു വ്യവസ്ഥയ്ക്കുമോ നിലനില്പുണ്ടാവില്ല. പൂർണമായ അവരവരിസം എല്ലാവരെയും ഒരേ പോലെ ദുരിതത്തിൽ ആക്കുവാൻ മാത്രമേ സഹായകമാകൂ. കുറേക്കൂടി ധാർമികപരമായ പെരുമാറ്റം കേരളത്തിൽ പ്രതിപക്ഷകക്ഷിയായ യു.ഡി.എഫിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.